Friday, May 3, 2013

യുക്തിയെന്നാല്‍...

മനുഷ്യന്‍റെ വികാസം പരിണാമത്തിന്റെ ഭാഗമായി "ആവാം" എന്നു പറയുന്നിടത്താണ് ശാസ്ത്രം, ദൈവം സൃഷ്ടിച്ചത് "ആണ്" എന്നു ശഠിക്കുന്ന അന്ധവിശ്വാസവുമായി അടിസ്ഥാനപരമായി വ്യത്യാസപ്പെടുന്നത്. ലഭിച്ചതും ലഭിച്ചു കൊണ്ടിരിക്കുന്നതുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരിണാമം വിശദീകരിക്കപ്പെടുന്നത്. നാളെ ഒരു വലിയ കണ്ടുപിടുത്തം ഇതിനെയൊക്കെ ഖണ്ഡിച്ചുകൊണ്ട് വന്നാല്‍ അതിനെ ശാസ്ത്രലോകം സ്വീകരിക്കും, ഡാര്‍വിന്‍ പറഞ്ഞു എന്ന് പറഞ്ഞു പരിണാമത്തെത്തന്നെ കെട്ടിപ്പിടിച്ചു കിടക്കില്ല.

പക്ഷേ, "ദൈവദത്തമായ വചനങ്ങള്‍, ലോകാവസാനം വരെ ജീവിക്കാനുള്ള രീതികള്‍" എന്നതൊക്കെ അംഗീകരിക്കണമെങ്കില്‍ ഈ മനുഷ്യന് ഈ ലോകത്തില്‍ വേണ്ട എല്ലാ ജ്ഞാനവും, വൈദ്യമുള്‍പ്പെടെ എല്ലാം തന്നെ, ആ ദൈവവചനങ്ങളില്‍ ഉണ്ടാവണം, ലോകത്തെ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ അതില്‍ കാണണം. അതിനു വേണ്ടിയാണ് മനുഷ്യന് ബുദ്ധി തന്നത് എന്നാണ് മറുപടിയെങ്കില്‍, അതേ ബുദ്ധി വെച്ചാണ് മനുഷ്യന്‍ യുക്തിചിന്ത വികസിപ്പിച്ചതെന്നു കൂടി മനസ്സിലാക്കണം.

മനുഷ്യന്‍ അവന്‍റെ കഠിനവും നിരന്തരവുമായ നിരീക്ഷണപാടവങ്ങളിലൂടെ കണ്ടെത്തി വികസിപ്പിക്കുന്ന ആശയങ്ങളുടെയും നേട്ടങ്ങളുടെയും പിതൃത്വപീഠം അലങ്കരിക്കാന്‍ മാത്രമുള്ള സര്‍വ്വജ്ഞനായ ദൈവമെന്ന കാഴ്ചപ്പാട് ഗോത്രരീതിയാണ്. We are way ahead of that.

Saturday, June 26, 2010

ഹാപ്പി ഹര്‍ത്താല്‍ പോലും...


ഇന്ന് പല തവണ കിട്ടിയ ഒരു SMS ഇങ്ങനെയായിരുന്നു...

"
ത്യാഗത്തിന്റെയും നെടുവീര്‍പ്പിന്റെയും യാതനകളുടെയും മറൊരു അവസരം കൂടി... മലയാളികളുടെ ദേശീയോല്‍സവം ഇതാ വീണ്ടും വരവായി... വിഷ് യൂ അനദര്‍ ഹാപ്പി ഹര്‍ത്താല്‍..."

എല്ലാത്തിനും ഞാന്‍ മറുപടി അയച്ചു...

"
ത്യാഗത്തിന്റെയും നെടുവീര്‍പ്പിന്റെയും യാതനകളുടെയും മറൊരു അവസരം കൂടി. ഇന്ത്യാക്കാരുടെ ദേശീയോല്‍സവം ഇതാ വീണ്ടും വരവായി... വിഷ് യൂ അനദര്‍ ഹാപ്പി പെട്രോള്‍ പ്രൈസ്‌ ഹൈക്..."

എട്ടാം തവണയും വില കൂട്ടിയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍...

Its so weird that people are worried about the wrong problem....!!!


Tuesday, November 10, 2009

എന്താ കഥ!

മലയാളക്കരയിലും ബൂലോഗത്തിലും ആകെ മൊത്തം ടോട്ടല്‍ ആയി ഒരു ഇടതുവിരുദ്ധതരംഗമടിച്ചുവീശി തകര്‍ത്തു നില്‍ക്കുകയാണല്ലൊ. ശരി, ഇരിക്കട്ടെ. ചില എഴുത്തുകളൊക്കെ കണ്ടാല്‍ തോന്നുന്നത് ഇടതന്മാര്‍ക്കൊറ്റ വോട്ടു പോലും കിട്ടിയില്ല. അവരെ ആരും മൈന്‍ഡ് ചെയ്തില്ല, എല്ലാവരും അതിഭീകരമായി തോറ്റു പോയി എന്നൊക്കെയാണ്‌. അതും ഇരിക്കട്ടെ.

എന്നാല്‍...
ഈ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വോട്ട് കുറഞ്ഞു എന്ന് അന്ധമായ ഇടതുവിരുദ്ധതയുടെ തിമിരം ബാധിച്ച "നിക്ഷ്പക്ഷര്‍ക്ക്" പറയാന്‍ സാധിക്കുമോ എന്നൊന്ന് നോക്കട്ടെ. വെറുതെ ഇടതിനെ കുറ്റം പറഞ്ഞു നടന്നതു കൊണ്ടായില്ല, അതില്‍ എന്തെങ്കിലും കാരണം വേണം. ജനങ്ങളെല്ലാം സ്വയം ചിന്തിച്ചുറപ്പിച്ചല്ല പോളിങ്ങ്ബൂത്തില്‍ ചെല്ലുന്നത്. ആ നിമിഷം വരെയും അവര്‍ കണ്ടതും കേട്ടതുമായ സംഭവങ്ങള്‍ അവരുടെ തീരുമാനത്തെ ബാധിക്കുന്നുണ്ട്. മാധ്യമങ്ങളിലൂടെയും അനാവശ്യമായ വിവാദങ്ങളിലൂടെയും ജനശ്രദ്ധ യഥാര്‍ഥപ്രശ്നങ്ങളില്‍ നിന്നും തിരിച്ചു വിട്ട UDF അതിസമര്‍ത്ഥമായി വിജയം നേടി എന്നത് വാസ്തവം തന്നെ, അതും വ്യക്തമായ ഭൂരിപക്ഷത്തോടെ തങ്ങള്‍ വിജയിക്കാറുള്ള തങ്ങളുടെ സിറ്റിങ്ങ് സീറ്റുകളില്‍‍. എന്നാല്‍ അതില്‍ ഇടതുപക്ഷത്തിനു കാര്യമായ പരിഭ്രമം ഉണ്ടാകുമെന്നു ധരിക്കുന്നത് തെറ്റാണ്‌, കാരണം ഒരിടത്തു പോലും ഇടതിനു കിട്ടിയ വോട്ടുകളില്‍ കാര്യമായ കുറവുണ്ടായിട്ടില്ല ;എന്നു മാത്രമല്ല, ആലപ്പുഴയില്‍ അതീവശ്രദ്ധേയമായ മുന്നേറ്റം നടത്തുകയും ചെയ്തു.

ചുരുക്കത്തില്‍ ജനങ്ങള്‍ ഇടതിനെ തള്ളിക്കളഞ്ഞു, ഭാരതത്തില്‍ കമ്യൂണിസം അവസാനിച്ചു എന്ന മട്ടിലൊക്കെയുള്ള ജല്‍പനങ്ങള്‍ വെറും അവസരവാദികളായ നാലാംകിട രാഷ്ട്രീയക്കാരുടെ സമര്‍ത്ഥവും ദുര്‍മ്മോഹപരവുമായ പ്രചാരണരീതികളാണ്‌. ദൌര്‍ഭാഗ്യവശാല്‍ ഒരു മാതിരിപ്പെട്ടവരൊക്കെ അതു വിശ്വസിക്കുകയും ചെയ്യും. അതു കൊണ്ടാണല്ലോ യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത പല നുണപ്രചാരണങ്ങള്‍ക്കും "വിദ്യാസമ്പന്നമായ" മലയാളിസമൂഹത്തില്‍ പ്രാധാന്യം ലഭിക്കുന്നത്. UDF- ന്‍റെ ആറായിരത്തോളം കള്ളവോട്ടുകള്‍ തള്ളിയതും കള്ളവോട്ട് ചേര്‍ക്കാന്‍ വന്ന UDF ന്‍റെ പഞ്ചായത്ത് അംഗമുള്‍പ്പെടെയുള്ളവര്‍ കയ്യോടെ പിടിയിലായതുമൊന്നും ഇവിടെ വാര്‍ത്തയായില്ല. എന്നാല്‍ അത്തരത്തിലൊരാള്‍, വേണ്ട, പണ്ടെങ്ങാണ്ട് LDF ന്‍റെ ഒരു ജാഥ കണ്ടു നിന്ന ഒരാള്‍ എങ്ങാനുമാണ്‌ ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇവിടെ എന്താകുമായിരുന്നു പുകില്‌, ചര്‍ച്ച, sms, ഫോക്കസ്, എന്നിങ്ങനെ രംഗമാകെ ചൂടു പിടിക്കില്ലായിരുന്നോ.

പോള്‍ജോര്‍ജ്ജ് വധക്കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കിടെ ഒരിക്കല്‍ മൂപ്പരുമായി ഒരു ഇന്‍റര്‍വ്യൂ ഉണ്ടായിരുന്നു. അതില്‍ യൂത്ത്കോണ്‍ഗ്രസ്സിന്‍റെ ലിജു പറഞ്ഞ ആരോപണം കേട്ട് തല പെരുത്തു പോയി. ഓംപ്രകാശ് UAE യില്‍ ഉണ്ടായിരുന്നെന്നു ഏഷ്യാനെറ്റ് പറയുന്നു (അത് ഉഗ്രന്‍ ബോംബായിരുന്നെന്ന് പിന്നെ തെളിഞ്ഞു). ബിനീഷും അവിടെയാണ്‌, അതു കൊണ്ട് അന്വേഷണം ആ വഴിക്ക് വേണമത്രെ. "ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമുമെല്ലാം UAE യില്‍ ഉണ്ട് ലിജൂ" എന്ന ബിനീഷിന്‍റെ മറുപടി കുറിക്കു കൊണ്ടെന്നു വേണം കരുതാന്‍, കാരണം ലിജു പിന്നെ ഈ ആരോപണമുന്നയിച്ചു കണ്ടില്ല. എന്നാല്‍ ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളെ അനാവശ്യമായി, നമ്മുടെ നാടിന്‍റെ രാഷ്ട്രീയപ്രതിച്ഛായക്ക് കളങ്കം വരുത്തുന്ന രീതിയില്‍ മുതിര്‍ന്ന നേതാക്കള്‍ ഏറ്റു പിടിക്കുമ്പോളാണ്‌ ഇവിടത്തെ ആരോഗ്യകരമായ അന്തരീക്ഷം തകരുന്നത്.

ചൈനാ ചാരന്മാരെന്നുള്ള പതിവ് വിശേഷണങ്ങളെന്തോ ഇത്തവണ അധികം കണ്ടില്ല. പ്രത്യയശാസ്ത്രപരമായി സാമ്യമുള്ള ഒരു ജനതയോട് തോന്നുന്ന വൈകാരികമായ താല്‍പര്യമെന്നതിലുപരി LDF നു ചൈനയോടാണ്‌ വിധേയത്വമെന്നൊക്കെ പറയാന്‍ കുറച്ചൊന്നും തൊലിക്കട്ടി പോര. 1962-ല്‍ ചൈനക്കൊപ്പം നിന്നത്രെ. ആരും ചൈനക്കൊപ്പം നിന്നില്ല, അവര്‍ക്കു വേണ്ടി സംസാരിച്ചുമില്ല. മറിച്ച് നമ്മള്‍ ചെയ്യുന്നതു തെറ്റാണെന്നും ചര്‍ച്ചയിലൂടെ ഭിന്നതകള്‍ പരിഹരിക്കണമെന്നും തുറന്നു പറയുന്നതെങ്ങനെ വിധേയത്വമാകും? സംശയമുള്ളവര്‍ ചരിത്രം പരിശോധിക്കട്ടെ, ആരായിരുന്നു പ്രകോപനപരമാഅയ forward policy പ്രയോഗിച്ചതെന്നും യുദ്ധത്തിനുള്ള യഥാര്‍ത്ഥ കാരണങ്ങളെന്തായിരുന്നെന്നും. ബൂലോഗം മാത്രം ലഭ്യമായവര്‍ക്ക് വിക്കി-യിലെ ലേഖനങ്ങളും ഇന്ത്യാ ഗവണ്മെന്‍റിന്‍റെ പ്രസിദ്ധപ്പെടുത്തിയ ഔദ്യോഗികവെബ്പേജുകളും പരിശോധിക്കാം. വെറുതെ ഒരു ആരോപണമുന്നയിക്കുന്നതിനേക്കാള്‍ മുന്‍പ് അതിലെന്തെങ്കിലും സത്യമുണ്ടോ എന്നന്വേഷിക്കുന്നത് ആരോഗ്യകരമായാ വാദപ്രതിവാദങ്ങളെ സഹായിക്കുകയേ ഉള്ളൂ. എന്നാല്‍ വേണ്ടത് വിവാദങ്ങളും തെറ്റിദ്ധാരണാജനകങ്ങളായ സാമൂഹ്യാന്തരീക്ഷവുമാവുമ്പോള്‍ എന്തു സത്യം? എന്തു നീതി?

തങ്ങള്‍ പ്രചരിപ്പിച്ച പല കഥകളും വാര്‍ത്തകളും ദിവസേനയെന്നോണം പൊളിഞ്ഞടുങ്ങുന്നതു കണ്ടിട്ടും അതിലൊന്നും ഒരു ഖേദം പോലും പ്രകടിപ്പിക്കാത്ത, ഒരു തിരുത്തു പോലും കൊടുക്കാത്ത മാതൃഭൂമിയും മനോരമയുമുള്‍പ്പെടെയുള്ള പത്രങ്ങള്‍ ഇന്ന് നാടിന്‍റെ സാമൂഹികവും സാംസ്കാരികവുമായ അഭിവൃദ്ധി കാംക്ഷിക്കുന്ന എന്നെപ്പോലുള്ള പതിനായിരങ്ങള്‍ക്ക് തീരാക്കളങ്കമാണ്‌. ഈ രണ്ടു പത്രങ്ങളും നടത്തുന്ന നുണപ്രചരണത്തിന്‍റെ സത്യാവസ്ഥകള്‍ കണക്കുകളും രേഖകളും വെച്ച് ഖണ്ഡിച്ചു കൊണ്ട് ദേശാഭിമാനി-യില്‍ ദിവസേന വാര്‍ത്തകള്‍ വന്നിരുന്നു. അതെത്ര മാത്രം സാധാരണക്കാരിലെത്തിയെന്നുള്ളത് വേറെ കാര്യം. എത്ര കടുത്ത രാഷ്ട്രീയചായ്‌വുള്ളതാണെങ്കിലും വായനക്കാര്‍ക്കു മുന്നില്‍ സത്യത്തെ തുറന്നു കാട്ടാന്‍ നടത്തിയ ആ ശ്രമത്തെ ഞാന്‍ അംഗീകരിക്കുന്നു. ദേശാഭിമാനി അതിന്‍റെ പേര്‌ അന്വര്‍ഥമാക്കി എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.

മുഖ്യമന്ത്രിയുടെയും പാര്‍ട്ടിസെക്രട്ടറിയുടെയും സംസാരത്തില്‍ നിന്ന് നിരൂപിച്ചെടുക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു കൌതുകവാര്‍ത്ത മാത്രമാണ്‌, അതു LDF ആയാലും UDF ആയാലും. എന്നാല്‍ നഷ്ടത്തിലോടിയിരുന്ന 27-ഓളം പൊതുമേഖലാസ്ഥാപനങ്ങളെ ലാഭകരമാക്കാന്‍ സാധിച്ചതും വില്‍ക്കാന്‍ വെച്ചിരുന്ന സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളെ ഏറ്റെടുത്ത് നല്ല രീതിയില്‍ നടത്തി ലാഭത്തിലെത്തിച്ചതുമെല്ലാം എനിക്ക് പ്രധാനവാര്‍ത്തയാണ്‌. കഴിഞ്ഞ 15 വര്‍ഷത്തെ കണക്കെടുത്തപ്പോള്‍, ഏറ്റവും കൂടുതല്‍ വ്യവസായസംരംഭങ്ങള്‍ക്ക് (സ്വകാര്യവും അല്ലാത്തതുമായവ) തുടക്കമിട്ടത് ഇക്കഴിഞ്ഞ 3 വര്‍ഷങ്ങളിലാണ്‌ എന്നുള്ളതും എനിക്ക് പ്രധാനവാര്‍ത്തയാണ്‌.

എന്‍റെ നാട് വെറും കച്ചവടമനസ്ഥിതിക്കാരുടെ ഒരു സമ്മേളനഭൂമിയായിക്കാണാന്‍ എനിക്കാഗ്രഹമില്ല. അതു കൊണ്ട് തന്നെ വികസനം വികസനം എന്ന പേരില്‍ പൊതുസ്ഥലങ്ങളും പൊതുസ്വത്തുക്കളും സര്‍ക്കാര്‍ഭൂമിയും ഒരു കുത്തകവര്‍ഗ്ഗത്തിനു കൈമാറുന്ന പുത്തന്‍പ്രവണതകളെ എനിക്കൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അതൊരു താല്‍ക്കാലികമായ ആശ്വാസം മാത്രമേ ജനങ്ങള്‍ക്കു നല്‍കൂ എന്നത് സത്യമായ കാര്യമാണ്‌. ഈയിടെ ഒരു സുഹൃത്തിന്‍റെ സംസാരത്തില്‍ നിന്നും കേട്ട കാര്യമാണ്‌, കേരളത്തില്‍ പവര്‍കട്ട് ഒഴിവാക്കാന്‍ സാധിക്കുന്നതും മിച്ചവൈദ്യുതി ഉണ്ടെങ്കില്‍ അതിനു കാരണവും വ്യവസായങ്ങളുടെ എണ്ണത്തിലുള്ള കുറവാണ്‌. സത്യമാണ്‌, വ്യവസായങ്ങള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്‌. പക്ഷെ, അദ്ദേഹം അത് ഇടതുപക്ഷത്തിന്‍റെ നിഷേധാത്മകമായ നിലപാടു മൂലമാണെന്ന രീതിയിലാണ്‌ സംസാരിച്ചത്. പക്ഷേ, ഏതൊരു വര്‍ഷത്തെ കണക്കെടുത്താലും ഏറ്റവുമധികം പൊതുമേഖലാസംരംഭങ്ങള്‍ക്ക് പ്രോല്‍സാഹനം കിട്ടിയിട്ടുള്ളതും അവയെ നഷ്ടത്തില്‍ നിന്നും ലാഭത്തിലേക്കെത്തിക്കാന്‍ ശ്രമിച്ചിട്ടുള്ളതും LDF ഭരണത്തിലിരുന്ന കാലഘട്ടത്തിലാണെന്നുള്ളത് ആരും പറയാതെ പോവുന്ന, അല്ലെങ്കില്‍ വലതുപക്ഷത്തിന്‍റെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന മുഖ്യധാരാമാധ്യമങ്ങള്‍ മനപൂര്‍വ്വം കണ്ണടച്ചു കളയുന്ന ഒരു സത്യമാണ്‌.

പ്രത്യയശാസ്ത്രപരമായി രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്‌ ഇടതും വലതും. അതു കൊണ്ടു തന്നെ കുത്തകസ്ഥാപനങ്ങള്‍ പൊതുസ്വത്തുക്കളെ കണ്ണുവെച്ചു കൊണ്ടു നടത്തുന്ന വികസനവാഗ്ദാനങ്ങളെ ഇടതിനു അംഗീകരിച്ചു കൊടുക്കുക സാധ്യമല്ല. എന്തൊക്കെ കുപ്രചരണങ്ങള്‍ നടത്തിയാലും അത് ആത്യന്തികമായി തൊഴിലാളികളുടെ പാര്‍ട്ടിയാണ്‌. തങ്ങളുടെ വര്‍ഗ്ഗത്തിനെയോ പൊതുമുതലുകളെയോ ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള കാര്യങ്ങള്‍ക്ക് അവര്‍ക്ക് കൂട്ടു നില്‍ക്കാന്‍ സാധിക്കില്ല. അതു കൊണ്ടു തന്നെ, ഒരു ഉദാഹരണമെടുത്താല്‍, സ്മാര്‍ട്ട് സിറ്റിയുമായി ബന്ധപ്പെട്ട ഭൂമിപ്രശ്നങ്ങള്‍ക്ക് കാലതാമസം വരുന്നതിനെ, ആശങ്കയേക്കാള്‍ അതെങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു എന്ന ആകാംക്ഷയോടെയാണ്‌ ഞാന്‍ നോക്കിക്കാണുന്നത്. ഇനി സര്‍ക്കാര്‍ഭൂമി തങ്ങള്‍ക്ക് ചുളുവിലയ്ക്ക് തരികയും എന്നാല്‍ ഭാവിയില്‍ ഞങ്ങള്‍ക്ക് തോന്നിയാല്‍ അതു മറ്റേതെങ്കിലും കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നുമുള്ള തരത്തിലുള്ള നിലപാടുകളെയൊന്നും അംഗീകരിച്ചു കൊടുക്കുന്നതിനോട് യോജിക്കാനാവുന്നതുമല്ല.

അടിസ്ഥാനപരമായി പറയുകയാണെങ്കില്‍, വിവാദങ്ങളെ പരിപോഷിപ്പിക്കുന്ന ഈ പ്രവണത നമുക്കു ചേര്‍ന്നതല്ല. ഈ വിവാദവ്യവസായം ആരോഗ്യകരവും സൌഹൃദാത്മകവുമായ മല്‍സരങ്ങളെ വ്യക്തിവിദ്വേഷങ്ങളിലേക്കും സാമൂഹികാസ്വസ്ഥതകളിലേക്കും നയിക്കുക തന്നെ ചെയ്യും. സമചിത്തതയോടെയും ഒട്ടൊരു മുന്‍കരുതലോടെയും നേതാക്കളും മാധ്യമങ്ങളും പെരുമാറുകയാണെങ്കില്‍ നാടിനു നല്ലതു മാത്രം വരണമെന്നാഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം ആളുകള്‍ക്കും അതൊരു ആശ്വാസമായിരിക്കും.

ഞാന്‍ വിശ്വസിക്കുന്ന പാര്‍ട്ടിയ്ക്ക് അതര്‍ഹിക്കാത്ത ക്ഷീണം സംഭവിക്കുമ്പോള്‍, സ്വന്തം സാന്നിദ്ധ്യം കൊണ്ട് കൂടെ നില്‍ക്കാന്‍ സാധിക്കുന്നില്ല എന്നതു ഒരു തീരാദു:ഖമായി നില്‍ക്കുന്നുണ്ടെങ്കിലും അതിന്‍റെ വിജയത്തിനും മുന്നേറ്റത്തിനും നാടിന്‍റെ നന്മയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന്‌ സഖാക്കള്‍ക്ക് ഞാന്‍ എന്‍റെ എല്ലാ അഭിവാദ്യങ്ങളുമര്‍പ്പിക്കുന്നു. ലാല്‍സലാം!

Friday, April 24, 2009

എന്‍റെ പൊന്നു മാതൃഭൂമീ...

എന്‍റെ പൊന്നു മാതൃഭൂമീ...

നിര്‍ത്തി... ഇനി കളരിപരമ്പരദൈവങ്ങളാണേ, ഈ പത്രം ഞാന്‍ വായിക്കില്ല... ഓര്‍മ്മ വെച്ച കാലം മുതല്‍ വായിക്കുന്നതായിരുന്നു. ഇടക്കു കുറച്ചു നാള്‍ കേരളകൌമുദിയും വളരേക്കുറച്ചുനാള്‍ മനോരമയും വായിച്ചു എന്നതൊഴിച്ചാല്‍ മാതൃഭൂമി വിട്ടൊരു കളി ഉണ്ടായിരുന്നില്ല. പക്ഷേ, മനുഷ്യന്‍റെ ക്ഷമയ്ക്ക് ഒരതിരുണ്ടെന്നു പത്രാധിപര്‍ മനസ്സിലാക്കണമായിരുന്നു. ഈ വിവാദം എന്നു പറയുന്നത് ആരു കണ്ടുപിടിച്ച വാക്കാണാവോ, സമ്മതിക്കണം!

"വോട്ടു ചോര്‍ച്ച: CPM-ല്‍ ഗ്രൂപ്പുരാഷ്ട്രീയം പുകയുന്നു"

ഹായ്..എന്താ തലക്കെട്ടിന്‍റെ ഒരു പവറ്‌!! എന്താ പുതിയ സംഭവമെന്നു നോക്കാന്‍ ഒന്നു വായിച്ചപ്പോളല്ലേ സംഭവത്തിന്‍റെ ഒരു കെടപ്പുവശം പുടികിട്ടിയത്. ആരോ എന്തോ പറയുന്നുണ്ട്... കള്ളുഷാപ്പില്‍ ആരൊക്കെയോ പറയുന്നുണ്ടായിരുന്നു, കലുങ്കിലിരുന്ന കണാരേട്ടന്‍റെയും മനസ്സില്‍ ഇതു തന്നെയാണെന്നു തോന്നുന്നു, പിണറായിയുടെയും വീയെസ്സിന്‍റെയും മുഖലക്ഷണം വെച്ച് അങ്ങനെയാവാനേ വഴിയുള്ളൂ, എന്ന മട്ടിലുള്ള ഒഴുക്കന്‍ വാര്‍ത്തകള്‍ അങ്ങനെ നിരത്തി വെച്ചിരിക്കുന്നു. കള്ളുകുടിച്ച് ആരോ വെച്ച തല്ലിപ്പൊളി വാള്‍ കാണുന്ന പ്രതീതിയാണ്‌ അതു കണ്ടപ്പൊ തോന്നിയത്. കുറേ നാളായി നിര്‍ത്തണം നിര്‍ത്തണം എന്നു വിചാരിച്ചോണ്ടിരിക്കുന്നു. ഇതോടെ തൃപ്തിയായി, ഉടനെ പത്രമിടുന്ന ചെക്കനെ വിളിച്ചു പറഞ്ഞു, "മോനേ ഈ മഞ്ഞപ്പത്രം ഇനി മേലാല്‍ എന്‍റെ പടിക്കലിടല്ലേടാ കുട്ടാ" എന്ന്... വായിച്ചില്ലെങ്കില്‍ ഇത്രയെന്ന്‌ണ്ട്... ഹല്ല പിന്നെ!

പത്രം നടത്തുന്ന ആള്‍ക്ക് ഒരു രാഷ്ട്രീയമുണ്ടായിരിക്കണം, ഒരു പാര്‍ട്ടിമെമ്പര്‍ഷിപ്പല്ല ഉദ്ദേശിച്ചത്. നാടിന്‍റെ ഗതിവിഗതികളെക്കുറിച്ചുള്ള അഭിപ്രായങ്ങളും അതിനെ വിശദീകരിക്കാനും മെച്ചപ്പെടുത്താനുമുള്ള ആശയങ്ങളും വായനക്കാരിലെത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക എന്ന നല്ല രാഷ്ട്രീയം. അല്ലാതെ രാഷ്ട്രീയത്തിന്‍റെ വിലയറിയാത്ത മൂന്നാംകിടപാര്‍ട്ടിപ്രവര്‍ത്തകരും അങ്ങനെ അവകാശപ്പെടുന്നവരും നടത്തുന്ന പൊറാട്ടുനാടകങ്ങളുടെ ഫോളോ-അപ് വാര്‍ത്തകളാവരുത് ദേശീയപ്രസ്ഥാനത്തിന്‍റെ ഭാഗമായിരുന്ന, മഹത്തായ ഒരു പാരമ്പര്യമുള്ള ഒരു പത്രത്തിന്‍റെ മുന്‍പേജില് ‍വരേണ്ടത്. അല്ലാ, ഈ പാരമ്പര്യമൊക്കെ കളഞ്ഞുകുളിച്ചിട്ട് കുറച്ചു നാളായെന്നറിയാം, നാണം നിങ്ങള്‍ക്കില്ലെങ്കിലും, ചിടുങ്ങുകളായിരുന്ന കാലത്ത് സ്കൂളില്‍ "ഞങ്ങടെ വീട്ടിലെ പേപ്പറാണ്‌ മോനേ നല്ലത്"എന്നും മറ്റും പറഞ്ഞു തുടങ്ങി, കോളേജ്‌ഹോസ്റ്റലില്‍ അടിയുടെ വക്കോളമെത്തിയ കമ്പാരിസണ്‍ വരെ നടത്തി സപ്പോര്‍ട്ട് ചെയ്ത ഞങ്ങള്‍ക്കുണ്ടെടോ നാണം! കഷ്ടം!

വീരേന്ദ്രകുമാറിന്‍റെ കുടുംബവുമായി കശപിശ ഉണ്ടായതിന്‍റെ പിറ്റേന്നു തന്നെ വളരേ "സ്വാഭാവികമായി" തുടങ്ങിയ ഈ വാളുവെപ്പ് കുറെയധികം ക്ഷമിച്ചു. അഴുക്കുവാര്‍ത്തകള്‍ ഒഴിവാക്കി മറ്റുള്ളവ വായിച്ചു സമാധാനിച്ചു, പക്ഷേ ശരിയാവില്ലാ... ഇതിനി നന്നാവാന്‍ പോണില്ലെന്നു മനസ്സിലായി. അതു കൊണ്ട് ഒഴിവാക്കി... ഇപ്പൊ മനസ്സിനൊരു സമാധാനം!

ഇത്തരത്തില്‍ വ്യാഖ്യാനങ്ങള്‍ മാത്രമെഴുതുന്ന നിലവാരമില്ലാത്ത പത്രപ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത് വായനക്കാരുടെ സാമൂഹ്യബോധത്തെയും യാഥാര്‍ഥ്യത്തെ അറിയാനുള്ള അവകാശത്തെയുമാണെന്ന് ഇവരെന്നു തിരിച്ചറിയുമെന്നെനിക്കറിഞ്ഞൂട. "വോട്ടു ചോര്‍ത്തല്‍ വിജയപ്രതീക്ഷകളെ ബാധിച്ചിട്ടില്ലെന്ന് ഔദ്യോഗികപക്ഷം"- ഏത് ഔദ്യോഗികപക്ഷം, ആരു പറഞ്ഞു എപ്പോ പറഞ്ഞു എന്നൊന്നും ഇല്ല. എസ്. സുശീലനു നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസ് പോലുള്ള നടപടികള്‍ ഇനിയുമുണ്ടാകുമുന്ന് സൂചന ഉണ്ടത്രേ! അതാരു പറഞ്ഞു, അങ്ങനെ ഒരു സൂചനയുണ്ടെന്നു തോന്നാന്‍ കാരണമെന്ത് എന്നൊന്നും വാര്‍ത്തയിലില്ല. അതെന്തേ, കുളിക്കടവില്‍ പെണ്ണുങ്ങള്‍ പറയുന്ന ഗോസിപ്പിന്‍റെ നിലവാരം പോലുമില്ലാത്ത ഇത്തരം കുതന്ത്രങ്ങള്‍ ഞങ്ങള്‍ ഉപ്പു കൂട്ടാതെ വിഴുങ്ങി "അമ്പട സീപീഎമ്മേ" എന്നും പറഞ്ഞു വായും പൊളിച്ചിരിക്കുമെന്നു കരുതുന്നുണ്ടോ??

വോട്ടു ചോര്‍ന്നാല്‍ ഉത്തരവാദിത്വം നേതൃത്വത്തിനാണെന്ന് വീയെസ്സ് പക്ഷം പറഞ്ഞത്രെ. ശ്ശൊ!, ഭയങ്കരം തന്നെ. ഇതാരു പറഞ്ഞു എന്നൊന്നും ഇല്ല, അറ്റ്ലീസ്റ്റ് എപ്പൊ പറഞ്ഞു എവിടെ വെച്ചു പറഞ്ഞു എന്നെങ്കിലും ഒന്നു പറഞ്ഞൂടെ? ഈ "പക്ഷം" എവിടെയാണ് ഒളിച്ചിരുന്ന് മാതൃഭൂമിക്ക് വാര്‍ത്ത കൊടുക്കുന്നതെന്ന് ആരും മിണ്ടുന്നില്ല. പിന്നെയാണ്‌ കാര്യം മനസ്സിലായത്, ഒരൊറ്റ വരിയിലൂടെ കാര്യം പിടികിട്ടി. പൊന്നാനിയും, പിന്നെ ജനതാദളിനെ "പുറത്താക്കിയതുമാണ്‌" വോട്ടു ചോരാന്‍ കാരണമത്രെ! ജനതാദളിനെ പുറത്താക്കിയെന്ന് LDF എവിടെയെങ്കിലും പറഞ്ഞതായി ഈ പത്രം പോലും എഴുതിയതായി ഞാന്‍ വായിച്ച ഓര്‍മ്മയില്ല. പിന്നെ, ശ്രീ.വീരേന്ദ്രകുമാര്‍ എപ്പൊഴോ അങ്ങനെ ഒരു ഡയലോഗ് അടിക്കുന്നത് ഒരു ചാനലില്‍ കണ്ടു. അപ്പോ അതാണോ ഈ ധാര്‍മികരോഷത്തിന്‍റെ കാരണം എന്നു മനസ്സിലാവുമ്പോളാണ്‌ ഒരു സ്ഥിരം വായക്കാരനായഎനിക്ക് വേദന ഉണ്ടാവുന്നത്.

പത്രമുതലാളിയുടെ താല്‍പര്യങ്ങള്‍ മാറുന്നതിനനുസരിച്ചുള്ള ചീള്‌ വാര്‍ത്തകള്‍ വായിക്കാനാണെങ്കില്‍ അതിനു വേറെ ആളെ നോക്കണമെന്ന് ഈ അവസരത്തില്‍ ഞാന്‍ വിനീതനായി അറിയിക്കട്ടെ. ഊഹാപോഹങ്ങളും "അങ്ങനെയാവും, ഇങ്ങനെയായേക്കുമെന്ന് തോന്നാനും തോന്നാതിരിക്കാനും സാധ്യതായുണ്ടെന്ന് തോന്നുന്നു" എന്ന മട്ടിയുള്ള വാര്‍ത്തകളും വായിക്കാന്‍ ഇനി വയ്യ. പ്രധാനമന്ത്രിയാവാന്‍ കാരാട്ട് താല്‍പര്യം പ്രകടിപ്പിച്ചു എന്ന ഒരു വാര്‍ത്ത ഇതിനിടയില്‍ മാതൃഭൂമി എഴുതി, പുട്ടിനു പീര പോലെ ഒരു കാര്‍ട്ടൂണും പടച്ചുവിട്ടു. എന്നാല്‍ ഈ "വാര്‍ത്ത" ആദ്യം റിപ്പോര്‍ട്ട് ചെയ്ത ഏജന്‍സി പിന്നീടതു തിരുത്തി, എന്നാല്‍ അതൊന്നും നമുക്കറിയേണ്ട എന്ന മട്ടില്‍ സ്വന്തം വാര്‍ത്ത പോലെ അതെടുത്ത് എനിക്ക് വായിക്കാന്‍ വേണ്ടി വിളമ്പിയ പത്രമേ, വായനക്കാരോട് ഒരല്‍പ്പമെങ്കിലും ബഹുമാനമൊക്കെയാവാം!

അപ്പൊ പറഞ്ഞു വന്നത്, ആ ബന്ധം അവസാനിച്ചു! നല്ല വാര്‍ത്തകളിലൂടെ ചുറ്റുമുള്ള സമൂഹത്തിന്‍റെ പ്രതിഫലനങ്ങള്‍ എനിക്ക് തന്ന നല്ല ലേഖകരുണ്ടായിരുന്നിട്ടും അതിനെയൊക്കെ മറച്ചു കളയുന്ന വൃത്തികേടുകളെയും കപടവാര്‍ത്താസ്രഷ്ടാക്കളുടെ ജല്‍പ്പനങ്ങളെയും സഹിക്കാന്‍ വയ്യ, വയ്യാഞ്ഞിട്ടാണ്‌. അപ്പൊ ആദ്യം പറഞ്ഞവര്‍ക്ക് ഒരു "ഹാറ്റ്സ് ഓഫ്" നല്‍കിയും, രണ്ടാമതു പറഞ്ഞവരുടെ മുഖത്തൊരു തുപ്പും തുപ്പി ഞാന്‍ നിര്‍ത്തുന്നു.

***

Wednesday, July 2, 2008

എന്തരോ വിവാദ നാടലു...

ഹൊ! ഒരു പാഠപുസ്തകത്തിന്‍റെ പേരില്‍ നാട്ടില്‍ നടക്കുന്ന അക്രമങ്ങള്‍ കണ്ട് കലി കേറുന്നുണ്ട്. ഞാനും വായിച്ചു ഇപ്പറഞ്ഞ പുസ്തകം. ഇക്കണ്ട കോലാഹലമുണ്ടാക്കേണ്ട ഒരു വക കോപ്പും അതിനുള്ളിലില്ല, എന്നു മാത്രല്ല, അതിലുള്ളതൊക്കെ നല്ല അസ്സല്‍ പഠനവിഷയങ്ങള്‍ തന്നെയാണെന്നതിനൊരു സംശയവുമില്ല എന്നും മനസ്സിലായി. സമരം കണ്ടപ്പൊ സര്‍ക്കാര്‍ എന്തോ അക്രമം കുട്ടികളോട് കാണിക്കുന്നൂ എന്ന തോന്നലാണുണ്ടായതെങ്കിലും, വായിച്ചു കഴിഞ്ഞപ്പോള്‍ ആ അക്രമം കുട്ടികളോടു കാട്ടുന്നത് കഥയറിയാതെ ആട്ടം കാണുന്ന സമരക്കാരും അവരെക്കൊണ്ട് ചുടുചോറു വാരിയ്ക്കുന്ന നേതാക്കന്മാരും മതമേലാളന്മാരുമാണെന്ന് പകല്‍ പോലെ വ്യക്തമായി. ഈ പ്രതിപക്ഷം ബഹളമുണ്ടാക്കുന്നത് മനസ്സിലാക്കാം, എതിര്‍ചേരിയെ മുട്ടുകുത്തിക്കാനൊരു വടി കിട്ടിയാല്‍ ആരായാലും ഒന്നടിക്കാന്‍ നോക്കും, പക്ഷേ, ഈ പള്ളീലച്ചന്മാര്‍ക്കും മെത്രാന്മാര്‍ക്കുമൊന്നും ഒക്കെ എന്താണാവോ വേണ്ടത്? അതിനോട് കൂടാന്‍ ജാതിസംഘടനകളും.

ഒരൊറ്റ തോന്നലേ ഇതില്‍ നിന്നും ഉണ്ടാകുന്നുള്ളൂ. നാട്ടിലാര്‍ക്കും നല്ലത് ഒന്നും ആവശ്യമില്ല, വേണ്ടത് വിവാദങ്ങളാണ്‌, മാധ്യമങ്ങളുടെ ധര്‍മ്മം കൃത്യമായി അവര്‍ ചെയ്യുന്നുമുണ്ട്. എന്താ പൊലിപ്പിക്കല്‍! ഇന്നേ വരെ ഒരു ടി.വി. ചാനലും സ്വന്തം അഭിപ്രായം ഇക്കാര്യത്തില്‍ പ്രകടിപ്പിച്ചു കണ്ടില്ല. അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ചു കണ്ടില്ല. ചര്‍ച്ച നടത്തി വേണമെങ്കില്‍ മാറ്റങ്ങളാകാമെന്ന് ബന്ധപ്പെട്ട മന്ത്രി ആവര്‍ത്തിച്ചു പറഞ്ഞിട്ടും സമരമുഖത്തുള്ളവര്‍ നടിക്കുന്ന ബധിരത എന്തിനു വേണ്ടിയാണോ എന്തോ!

ചില "വിദ്യാഭ്യാസസംരക്ഷകര്‍" മലപ്പുറത്തു പുസ്തകം കത്തിച്ചു. പ്രസ്തുത പുസ്തകം വായിച്ചിട്ടുണ്ടോ എന്നതു പോട്ടെ, അതിലേതെങ്കിലുമൊരുത്തന്‍ എന്തെങ്കിലുമൊരു വിവേചനമുള്ളവനാണെങ്കില്‍ ഇത്തരത്തിലൊരു വൃത്തികേട് കാണിക്കുമായിരുന്നോ? ഇതേ പുസ്തകം കുട്ടികള്‍ പഠിക്കാന്‍ പോവുന്നവയാണേന്നോര്‍ത്തിരുന്നെങ്കില്‍, അല്ലെങ്കില്‍ കുട്ടികള്‍ക്ക് പുസ്തകത്തോടെന്നല്ല ഏതൊരു പഠനസാമഗ്രിയോടുമുള്ള അഥവാ ഉണ്ടായിരിക്കേണ്ട ബഹുമാനത്തെക്കുറിച്ചോര്‍ത്തിരുന്നെങ്കില്‍ ഇങ്ങനെയൊരു ധിക്കാരം കാണിക്കാന്‍ പാടുള്ളതായിരൂന്നോ... എവടെ..ആരോടിതൊക്കെപ്പറയാന്‍!!

ഇനിയൊന്ന്, ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഇനി മതത്തിന്‌ പ്രാധാന്യമില്ലാത്ത ഒരു ആശയത്തെപ്പറ്റി ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാന്‍ നോക്കിയെന്നിരിക്കട്ടെ. അതിലെന്താണ്‌ തെറ്റ്? മതവും ജാതിയുമൊക്കെപ്പറഞ്ഞ് നാട്ടാരെ തമ്മില്‍ത്തല്ലിച്ചും മറ്റും കുറേക്കാലം നേതാക്കന്മാരും മതമേലധ്യക്ഷന്മാരും ഇന്നാട്ടില്‍ പുട്ടടിച്ചില്ലേ? അതിലൊരു മാറ്റം വരുന്നതില്‍ ഞാനുള്‍പ്പെടെയുള്ള ഒരു സമൂഹത്തിന്‌ യാതൊരു പരാതിയുമില്ല, എന്നല്ല അത്തരമൊരു സാമൂഹികാവസ്ഥയെ സ്വപ്നം കണ്ടു കഴിയുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ ഇന്നാട്ടിലുണ്ട്. സണ്‍ഡേ സ്കൂളെന്നും മദ്രസയെന്നും പറഞ്ഞ് കുട്ടികളെ വ്യത്യസ്ത മതചിന്തകള്‍ പഠിപ്പിക്കുമ്പോ അതിനേക്കാള്‍ ശ്രേഷ്ഠമായ മതനിരപേക്ഷതയെപ്പറ്റിയും കുറച്ചൊക്കെ അവര്‍ക്കു പറഞ്ഞു കൊടുക്കാന്‍ ഇന്നാട്ടിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനു ബാധ്യതയുണ്ടെന്നു ഞാന്‍ വിശ്വസിക്കുന്നു. അതു കൊണ്ടു തന്നെ പ്രസ്തുത പാഠഭാഗം ഉയര്‍ന്ന നിലവാരത്തിലുള്ളതാണെന്ന് മനസ്സിലാക്കിക്കൊണ്ട് അതിനോടുള്ള എന്‍റെ എല്ലാവിധ പിന്തുണയും, ഒരു എളിയ വോട്ടറെന്ന നിലയില്‍ ഞാന്‍ ഇതിലൂടെ അറിയിക്കുന്നു.

ഏതെങ്കിലുമൊരു മതത്തെ അധിക്ഷേപിക്കാനോ മറ്റോ ഒരു ശ്രമം അതില്‍ നടന്നതായി തോന്നുന്നില്ല. മാത്രവുമല്ല, വിവാദപാഠഭാഗത്തില്‍, "വലുതാകുമ്പോള്‍ അവനു തോന്നിയ മതം തെരഞ്ഞെടുത്തോട്ടെ" എന്നു പറയുന്നുമുണ്ട്. എത്ര നല്ല ആശയമാണത്. ഈ നാടു ഭരിച്ച ഒരു പ്രധാനമന്ത്രിയുടെ, അതിനേക്കാളുപരി ഇന്നാടിന്‍റെ വികസനത്തിനും അസ്ഥിത്വത്തിലും തറക്കല്ലില്ല ഒരു വ്യക്തിയുടെ, നെഹ്രുവിന്‍റെ, മതനിരപേക്ഷതയുടെ മുഖം കാണിച്ചതില്‍ എന്താണ്‌ തെറ്റ്? ഒരു പ്രകൃതിദുരന്തമുണ്ടാവുമ്പോള്‍ ഏതു മതവിഭാഗത്തെയാണ്‌ അതു കൂടുതല്‍ ബാധിക്കുക എന്ന ചോദ്യം കുട്ടികളോട് ചോദിക്കുന്നതു വഴി എത്രയോ ആശയസമ്പുഷ്ടമായ ഒരു വിഷയമാണ്‌ അവരുടെ ചിന്താധാരയിലേയ്ക്ക് പകര്‍ന്നു നല്‍കുന്നതെന്നു മനസ്സിലാക്കാന്‍ സാമാന്യചിന്താശേഷിയുള്ള ഏതൊരു മനുഷ്യനും സാധിക്കും. ഒരു വര്‍ഗ്ഗീയകലാപമുണ്ടായാല്‍, ജനങ്ങളെ സഹായിക്കാന്‍ നമുക്കെന്തൊക്കെ ചെയ്യാന്‍ കഴിയുമെന്നു കുട്ടികളോടു ചോദിക്കുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? വിവിധമതത്തില്‍പ്പെട്ടവര്‍ ഒത്തൊരുമയോടെ നിന്നു കൊണ്ട് പൊതുപ്രശ്നങ്ങളെ നേരിട്ട സന്ദര്‍ഭങ്ങള്‍ കണ്ടെത്താനാവശ്യപ്പെടുന്നതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കാനാന്‍ ആഹ്വാനം ചെയ്യുന്ന മഹാഭാരതത്തിലെയും ബൈബിളിലെയും ഖുറാനിലെയും ഉദ്ധരണികള്‍ കൊടുത്തതാണോ കമ്മ്യൂണിസ്റ്റ്വല്‍ക്കരണം? എങ്കില്‍ ആ കമ്യൂണിസ്റ്റ്വല്‍ക്കരണത്തെ ഞാന്‍ എന്‍റെ മനസ്സു കൊണ്ടും വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും പിന്തുണയ്ക്കുന്നു. അതിനെ എതിര്‍ക്കുന്നവരാണ്‌ ഇന്നാടിനെ വര്‍ഗ്ഗീയ ശക്തികള്‍ക്കടിയറവു വെക്കാന്‍ ശ്രമിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു.

ഇതോടൊപ്പം തന്നെ, വിവാദമുയര്‍ത്തുന്ന പാഠഭാഗം എല്ലാവരും വായിക്കണമെന്നും സ്വന്തമായ ഒരു അഭിപ്രായപ്രകടനം അതിലൂടെ രൂപീകരിക്കണമെന്നും, കുട്ടികളിലെ ജാതി-മത ചിന്തകളെ ദൂരീകരിച്ച് താന്‍ വളരുന്ന സമൂഹത്തിന്‍റെ നന്മയ്ക്കു വേണ്ടി അവരെ പ്രാപ്തരാക്കാനുതകുന്ന ഇത്തരമൊരു സംരഭത്തെ തുരങ്കം വെക്കാനുള്ള രാഷ്ട്രീയപ്രേരിതമായ അക്രമങ്ങളെ അപലപിക്കണമെന്നും ഞാന്‍ അഭ്യര്‍ഥിക്കുന്നു.

(പ്രസ്തുതപാഠഭാഗം ചേര്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ, ഇവിടെ നിന്നും അപ്-ലോഡ് ചെയ്യാന്‍ സാങ്കേതികതടസ്സമുള്ളതിനാല്‍ പറ്റിയില്ല.)

Monday, May 21, 2007

ചില മാധ്യമവിചാരങ്ങള്‍

കുറച്ചു കാലമായി രാഷ്ട്രീയകാര്യങ്ങളിലുള്ള മാധ്യമങ്ങളുടെ സമീപനമാണ്‌ ഈ പോസ്റ്റിനുള്ള പ്രചോദനം. നേരിട്ടു വിഷയത്തിലേക്കു കടക്കാം. പൊതുവെ എല്ലാ മാധ്യമങ്ങളും വാര്‍ത്തകളുടെ സത്ത, അവയുടെ സാധുത, അവയുടെ പ്രാധാന്യം ഇതൊന്നും തന്നെ വിഷയമാക്കാതെയോ അല്ലെങ്കില്‍ മനഃപൂര്വം അറിയാതെ നടിച്ചു കൊണ്ടോ ആണ്‌ അവ പ്രസിദ്ധീകരിക്കുന്നത്. പ്രധാനമായും ഇതു ശ്രദ്ധയില്‍പ്പെടുന്നത് സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി, മൂന്നാര്‍ നടപടികളോടുള്ള മാധ്യമനിലപാടാണ്‌. പല മാധ്യമങ്ങളും, (പത്രം ഒന്നു മാത്രമേ വായിക്കാന്‍ സമയമുള്ളൂ എന്നതിനാല്‍ ചാനലുകളെയാണ്‌ മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത്)

ചില ഉദാഹരണങ്ങള്‍:
20-05-07 വൈകീട്ടത്തെ മുന്‍ഷിയില്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെ ഒട്ടു മിക്ക ചാനലുകളും മാതൃഭൂമി പത്രവും വി.എസ്സിന്റെയും പിണറായിയുടെയും അഭിപ്രായപ്രകടനങ്ങളെ വളരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ്‌ അവതരിപ്പിച്ചത്. പിണറായി പയ്യാമ്പലത്തു പറഞ്ഞത്, "സര്‍ക്കാരിന്റെ നടപടികളെല്ലാം തന്നെ എല്‍.ഡി.എഫിന്റെ തീരുമാനങ്ങളാണെന്നാന്‌. അതു തന്നെയാണ്‌ വീയെസ്സും മറ്റൊരിടത്തു പറഞ്ഞത്. എന്നാല്‍ ഇതു രണ്ടും ഒരേ വാര്‍ത്തശകലത്തില്‍ റിപോര്‍ട്ട് ചെയ്ത ആള്‍ക്കു മാത്രം "ക്രെഡിറ്റിന്റെ പേരില്‍ ഭിന്നത" എന്നു തോന്നാന്‍ കാരണമെന്താണെന്നു മനസ്സിലായില്ല. വീയെസ്സും പിണറായിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പരസ്യമായി ഒരു യുദ്ധമൊന്നും നടന്നിട്ടില്ല. മറിച്ച്, സംഘടനയില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ്‌ നടപ്പിലാവുന്നത്. അഭിപ്രായം ആരു പറയുന്നു എന്നതിനേക്കാള്‍ സംഘടന എന്തു തീരുമാനിക്കുന്നു എന്നതിനാണ്‌ പ്രാധാന്യം എന്ന് യഥാര്‍ത്ഥ സംഘടനബോധം എന്തെന്ന് അറിയുനവര്‍ക്കല്ലേ മനസ്സിലാവൂ. ഇനി മറിച്ചു ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ്‌ അത്തരം വാര്‍ത്തകളെങ്കില്‍, ഞാനിതു പറഞ്ഞിട്ടില്ല. :)

വീയെസ്സിനെയും പിണറായിയെയും രണ്ടു ധ്രുവങ്ങളിലാക്കി ചിത്രീകരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ വളരെ വ്യക്തമാണ്‌. പാര്‍ട്ടി എടുക്കുന്ന ശരിയും ധീരവുമായ തീരുമാനങ്ങളെ വീയെസ്സിന്റെ മാത്രം ക്രെഡിറ്റായി വരച്ചു കാട്ടുകയും പിണറായിയെയും മറ്റു നേതാക്കളെയും വീയെസ്സ് വിരോധികള്‍ അഥവ നാടിന്റെ നന്മയ്ക്കു വിഘാതം നില്‍ക്കുന്നവരെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുക. പക്ഷേ, ഇതൊരു വെറും ബാലിശമായ ശ്രമമാണ്‌, ഒരു യഥാര്‍ത്ഥ പൌരനും ആരുടെ തീരുമാനമാന്‌ നടപ്പിലാവുന്നത് എന്നതിനേക്കാള്‍ എന്താണ്‌ സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നാണ്‌ ചിന്തിക്കുക, അല്ലെങ്കില്‍ ചിന്തിക്കേണ്ടത്. അവന്റെ അഭിപ്രായരൂപീകരണവും അതിനെ ആശ്രയിച്ചായിരിക്കണം. വീയെസ്സിന്റെ നയങ്ങളോട് എന്നും പിണറായിയും മറ്റു നേതാക്കളും എതിര്‍ക്കുകയാണെങ്കില്‍ കേരളം കണ്ട ഏറ്റവും കരുത്തരായ മുഖ്യമന്ത്രിമാരില്‍ ഒരാളായ വീയെസ്സ് ആ പണി അവസാനിപ്പിച്ച് എന്നേ കുടുംബത്തു പോയി വിശ്രമിച്ചേനെ. വീയെസ്സ് നട്ടെല്ലുള്ളവനാണ്‌. അതിന്റെ അര്‍ഥം പാര്‍ട്ടിയിലെ മറ്റു നേതാക്കന്‍മാര്‍ക്കതില്ല എന്നല്ല. എന്തൊക്കെ പറഞ്ഞാലും ഒരാള്‍ക്കല്ലേ മുഖ്യമന്ത്രി ആകാന്‍ പറ്റൂ. :)

മാധ്യമസമീപനത്തെക്കുറിച്ചു ഒരു അഭിപ്രായം:

നാടിന്റെ ശരിയായ പ്രശ്നങ്ങളേക്കാള്‍ അനാവശ്യവിവാദങ്ങളെ ഊതിപ്പെരുപ്പിക്കുന്ന പുതിയ മാധ്യമസംസ്കാരം ദയവായി വളര്‍ത്താതിരിക്കുക. മനസ്സു കൊണ്ട് സ്വന്തം നാടിനെ അതിയായി സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു വളരെ അരോചകമായിട്ടാണ്‌ ഇത്തരം സമീപനങ്ങള്‍ അനുഭവപ്പെടുന്നത്. സ്മാര്‍ട്ട് സിറ്റി ആരു കോണ്ടു വന്നു എന്നതിനേക്കാള്‍, അത് ശരിയായ രീതിയില്‍ "വന്നോ" എന്നാണ്‌ ഞങ്ങള്‍ നോക്കുന്നത്. ദയവായി ആ സത്യം കണ്ടില്ലെന്നു നടിക്കരുത്. മാധ്യമങ്ങള്‍ സ്വന്തം അജണ്ട വെച്ചു പെരുമാറണ്ട. അതു വളരെ വ്യക്തവും ബോറുമാണ്‌.
 
ജാലകം